Kerala
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്ന സാഹചര്യത്തിൽ സന്നിധാനത്തും പമ്പയിലും വൻ തിരക്ക്. ഇതോടെ, പോലീസ് ക്രമീകരണങ്ങൾ ഉൾപ്പെടെ താളംതെറ്റുന്ന അവസ്ഥയിലെത്തി.
പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർഥാടകർ മറികടന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. തിരക്ക് വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ ദർശനം അനുവദിക്കുന്നതായിരിക്കും.
അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തിക്കിനും തിരക്കിനും പ്രധാന കാരണം.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തിരക്ക് ക്രമാധീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല.
Kerala
കൊച്ചി: ശബരിമല സന്നിധാനത്തേക്ക് എരുമേലി വഴിയുളള കാനന പാത ഈ മാസം 15 നുതന്നെ തുറക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഡല്‍ഹി സ്വദേശി ശ്യാംമോഹന് ആണ് ഹര്ജിക്കാരന്. ഈ മാസം 17ന് വൃച്ഛികമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ ശബരിമലയില്‍ എത്താന്‍ രണ്ടുദിവസം മുമ്പേതന്നെ പരമ്പരാഗത പാത തുറക്കണമെന്നാണ് ആവശ്യം.
ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. നട തുറക്കുന്ന 17ന് കാനന പാതയും തുറക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവൻ. ശനിയാഴ്ച പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. തീർഥാടകരുടെ ആവശ്യം പരിഗണിച്ചാണ് അയ്യപ്പ സംഗമത്തിലേക്ക് സർക്കാരും ദേവസ്വം ബോർഡും എത്തിയത്. ശബരിമലയ്ക്കുള്ള വികസന കാഴ്ചപ്പാടും ഭാവിയിലെ മാറ്റങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്യം.
ആദ്യം രജിസ്റ്റർ ചെയ്ത 3,000 പേർക്കാണ് പ്രവേശനം. തിങ്കളാഴ്ച വരെ 4,864 പേർ രജിസ്റ്റർ ചെയ്തു. മത, സാമുദായിക, സാംസ്കാരിക രംഗത്തുള്ള 500 പേർക്കും പ്രവേശനമുണ്ടാകും.
മൂന്ന് വേദികളിലായി ഒരേ സമയം വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തും. ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ടുകൾ, ശബരിമലയിലെ തിരക്ക് ക്രമീകരണവും മുന്നൊരുക്കങ്ങളും ഇവയാണ് വിഷയം.
പമ്പാ തീരത്തെ പ്രധാന വേദിയിലാണ് മാസ്റ്റർ പ്ലാനിനെ കുറിച്ചുള്ള ചർച്ച. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഭക്തർക്കുള്ള ക്ഷേമ പ്രവർത്തനം തുടങ്ങിയവ ചർച്ച ചെയ്യും. മൂന്ന് ഘട്ടങ്ങളാണ് മാസ്റ്റർ പ്ലാനിലുള്ളത്.
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 1,000 കോടി രൂപയുടെ വികസനം ലക്ഷ്യമിടുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ 146 കോടി രൂപയുടെ വികസനം നടക്കുന്നു.
ആത്മീയ ടൂറിസം സർക്യൂട്ടാണ് രണ്ടാമത്തെ വിഷയം. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ശബരിലയുടെ തിരക്ക് നിയന്ത്രണവും സജീകരണവുമാണ് മൂന്നാമത്തെ വിഷയം. ഭക്തർക്ക് സുഗമമായ രീതിയിൽ ദർശനം ഉറപ്പാക്കും.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭക്തരുടെ അഭിപ്രായം ശേഖരിക്കും. ഇതിനായി ചോദ്യാവലി പ്രതിനിധികൾക്ക് നൽകും. തീർഥാടകരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണും. സെഷനുകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിക്കാൻ കമ്മിറ്റിയെ നിയമിക്കും.
കമ്മിറ്റി നൽകുന്ന നിർദേശങ്ങളിൽ ഊന്നിയാകും തുടർ വികസനം. ശബരിമല വിമാനത്താവളം, റെയിൽവേ അടക്കം വൈകാതെ പൂർത്തിയാകും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ക്ഷേത്രത്തിന്റെ പ്രശസ്തി ഉയർത്തുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.